പരപ്പനങ്ങാടി കടലുണ്ടി റോഡിന് അരക്കോടി രൂപയുടെ അടിയന്തിര സഹായവുമായി സര്‍ക്കാര്‍

പരപ്പനങ്ങാടി: വിജിലന്‍സ് അന്വേഷണം നടന്നു വന്നതിനാല്‍ പുനഃനിര്‍മ്മാണം നടക്കാന്‍ കാലതാമസം നേരിട്ട് തകര്‍ന്നിരിക്കുന്ന പരപ്പനങ്ങാടി കടലുണ്ടി റോഡിലെ ഗതാഗതം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ സഹായം. പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നീക്കിവെച്ചത്.

അമ്പത് ലക്ഷം രൂപയുടെ അറ്റകുറ്റ പണികള്‍ക്കായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലായി 25 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.

കൂടാതെ പരപ്പനങ്ങാടി പൂരപ്പുഴ റോഡിന്റെ അറ്റകുറ്റപണിക്ക് രണ്ടു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 21 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രൊജക്ട് കടലുണ്ടി പരപ്പനങ്ങാടി റോഡിന്റെ പുനഃനിര്‍മാണത്തിന് സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

പരപ്പനങ്ങാടി കടലുണ്ടി റോഡിന്റെ അന്ത്യന്തം ദയനീയമായ സാഹചര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. എന്നാല്‍ നേരത്തെ ഫണ്ട് നീക്കി വെച്ചെങ്കിലും കരാര്‍ കമ്പനിയുമായുള്ള നിയമപരവും സാങ്കേതികപരവുമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റോഡ് നിര്‍മാണം അനിശ്ചിതത്വം നേരിടുകയായിരുന്നു.

ഈ റോഡിന്റെ ശോച്യാവസ്ഥയും ജനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തെ കുറിച്ചും വകുപ്പ് മന്ത്രിയെ നേരിട്ട് ധരിപ്പിച്ചെന്നും,ഇടതുനേതാക്കളുടെ
ഇടപെടല്‍ ഫണ്ട് അനുവദിക്കാന്‍ സഹായകരമായെന്നും സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് പറഞ്ഞു.

ശോച്യാവസ്ഥയിലായ പരപ്പനങ്ങാടി കടലുണ്ടി റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് 50 ലക്ഷം അനുവദിച്ച കേരള സര്‍ക്കാറിനെയും പൊതുമരാമത്ത് വകുപ്പിനെയും അഭിന്ദിക്കുന്നതായി സിപിഐഎം തിരൂരങ്ങാടി ഏരിയകമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top