അധ്യാപികക്ക് നേരെ പീഡന ശ്രമം; മുന്‍ ഗവ.പ്ലീഡര്‍ക്കെതിരെ കേസ്;കോളേജിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പരപ്പനങ്ങാടി: മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അഡ്വ.കെ.കെ സെയ്തലവിക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഇദേഹം പ്രസിഡന്റായ പരപ്പനങ്ങാടിയിലെ സഹകരണ കോളേജിലെ അധ്യാപികയുടെ പരാതിയിലാണ് കേസെടുത്തത്.

കോളേജില്‍ വെച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. മുഖ്യമന്ത്രിക്കാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.

കോളേജിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.കെ സൈതലവിയെ നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു.

എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.പരാതിപ്പെട്ട അധ്യാപിക കോളേജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്തിരുന്നെന്നും. ഈ ഡിപ്പാര്‍ട്ടുമെന്റിലെ ഏറ്റവും ജൂനിയറായ ഇവരെ സെമസ്റ്റര്‍ മാറ്റം ഉണ്ടായ സമയത്ത് ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റില്‍ പിരീയഡുകള്‍ കുറവായതിനാല്‍ പാര്‍ട്‌ടൈമാക്കി മാറ്റേണ്ടി വന്നിട്ടുണ്ട്. ഈ കാര്യം മാത്രമാണ് അധ്യാപികയോട് പ്രസിഡന്റ് സംസാരിച്ചതെന്നും. കാല്‍ നൂറ്റാണ്ടായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തെ സമൂഹ മദ്ധ്യേ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണിതെന്നും പരപ്പനങ്ങാടി സഹകരണ കോളേജ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top