ലെബനാനില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; 8 മരണം, 2800 പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ചു. ലെബനോനില്‍ ഉടനീളമുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു.

ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബാനോനെ നടുക്കിയ പേജാര്‍ സ്ഫോടനങ്ങള്‍ നടന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങള്‍ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരേ സമയത്ത് ലെബനോനില്‍ ഉടനീളം പൊട്ടിത്തെറിച്ചത്.

മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന. ലെബനോനിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top