രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രസാദം കഴിച്ച 130 ലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ഏകാദശി വ്രതം അനുഷ്ഠിച്ചവര്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും ചികിത്സ തേടി. ഉദയ്പൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് ആറിന് ചൗബിസ സമാജ് സംഘടിപ്പിച്ച സാമൂഹിക പരിപാടിക്കിടെയാണ് സംഭവം. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരെ പ്രത്യേകം പരിഗണിച്ചാണ് ‘സമ’ പരിപാടി നടത്തിയത്. ഏകദേശം 1500 ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമൂഹ പരിപാടിയിലെ വഴിപാടായാണ് ‘ഖിച്ഡി’ വിഭവം തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇത് കഴിച്ചതിന് ശേഷം ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരമായതോടെ രോഗികളുടെ എണ്ണം കൂടിവരികയായിരുന്നു. ഇതോടെ ജില്ലാ മെഡിക്കല്‍ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി.

ഒരു സ്ത്രീയുടെ നില ഗുരുതരമാണ്, അവരെ ഉദയ്പൂരിലെ സര്‍ക്കാര്‍ എംബി ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top