ഓര്‍ക്കൂട്ട് ഓര്‍മ്മയാകുന്നു

orkut-my-orkutലണ്ടന്‍ : യുവതക്ക് സോഷ്യല്‍ സൈറ്റുകള്‍ എന്തെന്ന് പരിചയപ്പെടുത്തിയ ഓര്‍ക്കൂട്ട് ഇനി ഓര്‍മ്മ കൂട്ടാകുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയുടെ കടന്നു വരവോടെ നിറം മങ്ങിയ ഓര്‍ക്കൂട്ട് ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് തുടങ്ങിയതോടെയാണ് ഗൂഗിള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നത്.

ഓര്‍ക്കൂട്ടിന്റെ ചരമദിനമെന്നാണ് സെപ്റ്റംബര്‍ 30 നെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓര്‍ക്കൂട്ട് ബ്ലോഗിലൂടെ തന്നെയാണ് ഗൂഗിളധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് ഓര്‍ക്കൂട്ട് അക്കൗണ്ട് ഡിലീറ്റ് ചെയ്യാത്തവരുടെ വിവരങ്ങള്‍ കമ്മ്യൂണിറ്റി ആര്‍കൈവ്‌സ്‌ലേക്ക് മാറ്റുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഓര്‍ക്കൂട്ട് നിര്‍ത്തിയാലും പഴയ ഡാറ്റകള്‍ സൂക്ഷിച്ച് വെക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരും, ബ്രസീലുകാരുമാണ് നിലവില്‍ ഓര്‍ക്കൂട്ട് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.ഗൂഗിളിന്റെ തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളായ ഗൂഗില്‍ പ്ലസ് ബ്ലോഗിങ്ങ് എന്നിവയുടെ കടന്നു വരവാണ് ഓര്‍ക്കൂട്ടിന് തിരിച്ചടിയായി തീര്‍ന്നത്. എന്നാല്‍ ഫെയ്‌സ് ബുക്ക് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനമാണ് ഓര്‍ക്കൂട്ടിന്റെ പതനത്തിന് ഇടയാക്കിയതെന്നതാണ് വാസ്തവം.

ഫെയ്‌സ്ബുക്കും, ഓര്‍ക്കൂട്ടും 2004 ല്‍ ഒരേ സമയത്താണ് നിലവില്‍ വന്നതെങ്കിലും ഓര്‍ക്കൂട്ടായിരുന്നു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നത്. 2010 ഓടെ ഓര്‍ക്കൂട്ടിനെ മറികടന്ന് ഫെയ്‌സ്ബുക്ക് മുന്നിലെത്തിയതോടെയാണ് ഓര്‍ക്കൂട്ടിന്റെ പതനം തുടങ്ങിയത്.

അതേസമയം ഓര്‍ക്കൂട്ട് ഓര്‍മ്മയാകാനിരിക്കെ തങ്ങളുടെ അവസാന സ്‌ക്രാപ്പ് പോസ്റ്റ് ചെയ്യാനുള്ള തിടുക്കത്തിലാണ് ഓര്‍ക്കൂട്ട് ആരാധകര്‍.

Share news
error: Content is protected !!
Scroll to Top