
കൊച്ചി: മെട്രോ പില്ലറിലെ വിടവിൽ രണ്ടാഴ്ചയായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി . കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് താഴെയെത്തിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ ‘സുഭാഷ്’ എന്ന് പേരിട്ട ഈ പൂച്ചയെ രക്ഷിക്കാൻ ഒരു നഗരം മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വൻ സജ്ജീകരണങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചത്. ഗാന്ധിനഗർ അഗ്നിരക്ഷാസേനയിലെ എട്ടംഗ സംഘവും ആനിമൽ റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി. ഹൈഡ്രോളിക് ലിഫ്റ്റുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പില്ലറിന് മുകളിലേക്ക് എത്തിയെങ്കിലും ഭയന്ന പൂച്ച തൂണിന്റെ വിടവിലേക്ക് ഓടിമറഞ്ഞത് ദൗത്യം ദുഷ്കരമാക്കി.
പകൽ സമയത്തെ പരിശ്രമം പരാജയപ്പെട്ടതോടെ, മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ ദൗത്യം തുടരാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 1.20നു പൂച്ചയെ വലയിലാക്കി താഴെയെത്തിച്ചു . ആനിമൽ റെസ്‌ക്യൂ ടീം പൂച്ചയെ ഏറ്റെടുത്ത് ആവശ്യമായ പരിചരണം നൽകുന്നതിനായി കൊണ്ടുപോയി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





