സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ തത്സമയം പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം വേണം : മന്ത്രി എം. ബി. രാജേഷ്

സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പിന്‍തുണയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരില്‍ സജ്ജമാക്കിയിട്ടുള്ള ഷീ സ്പെയ്‌സും ഷീ ഹബ്ബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്‌പെയിസിനു പിന്നില്‍. ഷീ ഹബ് സ്ത്രീ സംരംഭകര്‍ക്കുള്ള, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

എ.സി, നോണ്‍ എ.സി റൂമുകള്‍, ഡോര്‍മെറ്ററികള്‍ എന്നിവ ഷീ സ്‌പെയിസില്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ ഫര്‍ണിഷ് ചെയ്ത് കമ്പ്യൂട്ടര്‍, വൈഫൈ ഉള്‍പ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.

യുണൈറ്റഡ് നേഷന്‍സിന്റെതുള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഷീ സ്‌പെയിസ് ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സംവിധാനം സജ്ജീകരിച്ച മാര്‍ ബസേലിയോസ് കോളേജ് വിദ്യാര്‍ഥികളെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top