HIGHLIGHTS : ദോഹ: രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. വ്യക്തിഗത വിവരങ്ങൾ ഹാക്കർമാരുടെ ആക്രമ...
ദോഹ: രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. വ്യക്തിഗത വിവരങ്ങൾ ഹാക്കർമാരുടെ ആക്രമണത്തിൽ പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുറ്റവാളികൾ രാജ്യാന്തര ബന്ധമുള്ള സൈബർ സംഘത്തിൽ കണ്ണികളാണെന്നും അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഡയറക്ടർ കേണൽ അലി അസ്സം അൽ കുബൈസി അറിയിച്ചു. മറ്റുള്ളവർക്ക് ഓൺലൈൻ വഴി വിവരങ്ങൾ കൈമാറുന്നത് പരമാവധി ഒഴിവാക്കണമെന്നും പെൻ ഡ്രൈവിലോ ഹാർഡ് ഡിസ്കിലോ മാത്രം വിവരങ്ങൾ കൈമാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് മിക്ക ആളുകളും സുപ്രാധാന വിവരങ്ങൾ ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നത്. ഹാക്കർമാരെ സംബന്ധച്ചിടത്തോളം ഏറ്റവും എളുപ്പത്തിൽ വിവരങ്ങൾ ചോർത്താനുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹാക്കർമാരുടെ കെണിയിൽ പെട്ട് പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് ഈയിടെ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.
സൈബര്‍ കുറ്റങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ശിക്ഷ ഒരു ലക്ഷം റിയാൽ വരെ പിഴയും മൂന്നു വര്‍ഷം ജയിൽവാസവുമാണ് ലഭിക്കുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയുന്ന തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് അഞ്ചു വര്‍ഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.
സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ പരാതിപ്പെടാനും ഉപദേശങ്ങള്‍ക്കും സി.ഐ.ഡി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ സെല്ലിൽ നേരിട്ടോ , മെട്രാഷ് 2 വഴിയോ, 66815757 എന്ന ഹോട് ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.