
കോഴിക്കോട് : ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് 76.35 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയിൽ ബാസിം നുജൂ(32)മാണ് പിടിയിലായത്. ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകിയ പ്രതിയാണ് പിടിയിലായത്.
വാട്സാപ്പ് വഴിയും മറ്റുമാണ് ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തിരുന്നു.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 പണമിടപാടുകളിലൂടെയാണ് 76.35 ലക്ഷം രൂപ കൈമാറിയത്. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
തട്ടിപ്പ് സംഘം തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ ഇയാളുടെ പേരിലുള്ള ഫെഡറൽ ബാങ്ക് മൊട്ടൻ തറ ബ്രാഞ്ചിലെ അക്കൗണ്ട് വഴിയാണ് പിൻവലിച്ചത്. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടമായ പരാതിയിലും ഇയാൾ ഉൾപ്പെ ട്ടതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു.
സിറ്റി സൈബർ ക്രൈം പൊലീസ് സിഐ കെ കെ ആഗേഷ്, എസ്ഐ ജമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിമീഷ്, സിപിഒ സനിൽ എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയിലെത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




