
വടകര : മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പുതുപ്പണം കോട്ടക്കടവ് എൻകെ ക്വാർട്ടേഴ്സിൽ വാടകക്ക് താമ സിക്കുന്ന കാസർകോട് പാണത്തൂർ സ്വദേശി മുതലക്കളത്തിൽ ജോമോൻ ജോർജിനെയാണ് (47) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുകാരനായ കുട്ടി ജോമോനെ തട്ടിമാറ്റി മുറിയിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി യുടെ കഴുത്തിൽ മുറുക്കിയ പാടുകളുമുണ്ട്. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ വടകര പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് ജുവൈനൽ ഹോമിലേക്ക് മാറ്റി. ജോമോന്റെ ആദ്യ ഭാര്യയിലുള്ള മകനാണിത്. രണ്ടാമത് മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അവരുമായും വേർപിരിഞ്ഞു. കുട്ടിയുമായുണ്ടാകുന്ന പ്രശ്നത്തെ തുടർന്നാണ് രണ്ടാം ഭാര്യ ഉപേക്ഷിച്ചതെന്നാണ് ജോമോൻ പൊലീസിന് മൊഴി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊല്ലാൻ ശ്രമിക്കാനുള്ള കാരണം. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




