ഓണം: പൊതുവിപണിയിലെ പരിശോധന കര്‍ശനമാക്കി

മലപ്പുറം: ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടല്‍, മത്സ്യ മാംസ കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകള്‍ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളില്‍ അപ്പോള്‍ തന്നെ വില കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും ആവശ്യമായ ലൈസന്‍സുകള്‍ എടുക്കാതെയും വില്‍പ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പും പ്രത്യേകം നോട്ടീസ് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഷിജു കെ തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുദേവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഞ്ജന, റേഷനിങ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top