പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി, മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകന്‍ എന്ന നിലയിലും നിര്‍മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളില്‍ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങള്‍ തലമുറയില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ശരിയായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. തന്റെ അവസാനകാലത്തും ഊര്‍ജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചിച്ചു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച അതുല്യപ്രതിഭയാണ് പ്രതാപ് പോത്തന്‍.

നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മാതാവായും അദ്ദേഹം കഴിവുതെളിയിച്ചു. എണ്‍പതുകളിലെ മലയാളം, തമിഴ് സിനിമകളിലെ തിളങ്ങുന്ന താരമായിരുന്നു അദ്ദേഹം. തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാസ്വാദകര്‍ എക്കാലവും ഓര്‍മ്മിക്കുന്നതാണ്. പ്രിയ കലാകാരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും കലാലോകത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top