
പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നോർക്ക കെയർ ‘സ്‌നേഹസ്പർശം’ മീറ്റ് നാളെ (ഒക്ടോബർ 18 ന്) ചെന്നെയിൽ.
തമിഴ്‌നാട്ടിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന മീറ്റ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോറിലെ റമാഡ ഹോട്ടലിൽ വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമത്തിൽ നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങൾ, ചെന്നൈ എൻ ആർ.കെ ഡെവലപ്പ്‌മെൻറ് ഓഫീസർ അനു ചാക്കോ, നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുളളവർ സംബന്ധിക്കും.
ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ്സ് ചികിത്സയും നോർക്ക കെയർ ലഭ്യമാക്കുന്നു. പദ്ധതിയിൽ ഒക്ടോബർ 30 വരെയാണ് അംഗമാകാൻ കഴിയുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.
സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. പദ്ധതിയുടെ പ്രചരണാർത്ഥം ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോർക്ക റൂട്ട്‌സ് എൻ ആർ ഡവലപ്‌മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.




