കെ-റെറ രജിസ്‌ട്രേഷനില്ല: മലപ്പുറം ജില്ലയിലെ രണ്ടു പ്രമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെ-റെറ) രജിസ്റ്റര്‍ ചെയ്യാതെ പ്ലോട്ട് വികസിപ്പിക്കുകയും പ്ലോട്ട് വികസിപ്പിച്ച് വില്‍ക്കുകയും ചെയ്ത രണ്ടു പ്രൊമോട്ടര്‍മാര്‍ക്ക് കെ-റെറ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പിഴയീടാക്കാതിരിക്കാനായി കെ-റെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാന്‍ അറിയിച്ചുകൊണ്ടാണ് പ്രൊമോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മിഡ്ടൗണ്‍ എന്ന റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടിന്റെ ഭൂവുടമയായ പുത്തന്‍കോട്ട് വടക്കേവീട്ടില്‍ മുഹമ്മദ് അബ്ദുള്‍ കാസിം ഫൈസല്‍ എന്നയാള്‍ക്കും പുലാമന്തോള്‍ പഞ്ചായത്തിലെ മിസ്റ്റ് എന്ന റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടിന്റെ ഭൂവുടമയായ പൊതിയില്‍ തൊട്ടില്‍പറമ്പില്‍ പി.ടി.സിദ്ദിഖ് എന്നയാള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇവയില്‍ മിഡ്ടൗണ്‍ എന്ന പദ്ധതിയുടെ 54 പ്ലോട്ടുകളും വിറ്റുകഴിഞ്ഞു. മിസ്റ്റ് എന്ന പദ്ധതിയില്‍ പ്ലോട്ടുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു പദ്ധതികള്‍ക്കും മതിയായ ലേഔട്ട് അപ്രൂവല്‍ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല. ‘മിസ്റ്റി’ന്റെ നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞ് പഞ്ചായത്ത് പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട്. പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇരു പദ്ധതികളുടേയും പ്രൊമോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല.

കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം പദ്ധതികളില്‍ നിന്ന് പ്ലോട്ടോ വില്ലയോ അപാര്‍ട്ട്‌മെന്റോ വാങ്ങരുതെന്ന് പൊതുജനങ്ങളോട് കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top