താലിബാന്റെ ആദ്യ ഫത്വ: സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുക്ലാസില്‍ ഇരിക്കരുത്

കാബൂള്‍: അഫ്ഗാനിസ്ഥാനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഫെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മുന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് ഇതു സംബന്ധിച്ച കത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യാസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.

സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും അതേ സമയം സ്വകാര്യ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രയോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

‘സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമായതിനാല്‍ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണം’ ഹെറാത് പ്രവിശ്യയില്‍ നടന്ന യോഗത്തില്‍ താലിബാനെ പ്രതിനിധീകരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു. അതേ സമയം പുരുഷ വിദ്യാര്‍ഥികള്‍ക്ക് വനിതാ അധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസ്സമില്ല.

സ്വകാര്യ സ്ഥാപനങ്ങളില്‍ വെവ്വേറെ ക്ലാസുകളെന്ന് നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനാല്‍ ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!
Scroll to Top