രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top