നിപ വൈറസ്; ബിഎഡ് പരീക്ഷയില്‍ മാറ്റം വരുത്താതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച് സാഹചര്യത്തെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിലനില്‍ക്കേ സെപ്റ്റംബര്‍ 8ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷയില്‍ മാറ്റം വരുത്താതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മാസം നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ വരെ മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ആശങ്കള്‍ പരിഗണിക്കാതെ പരീക്ഷയുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്നോട്ട് പോകുന്നത്.

അതേസമയം, സെപ്റ്റംബര്‍ 8ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷാ ടൈംടേബിളിനെതിരേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയുയര്‍ന്നിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 8ന് തുടങ്ങി 14ന് അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ കോവിഡ് സമയത്തു വലിയ പ്രയാസം നേരിടുമെന്ന് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിക്കേണ്ടി വന്നതിനാല്‍ പരീക്ഷയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡ് മൂലം ശാരീരിക പ്രയാസം നേരിടുന്നവര്‍ക്കും ഗര്‍ഭണികളായ വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷ എഴുതി അടുത്ത ദിവസം തന്നെ അടുത്ത പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുക ഏറെ ബുദ്ധിമുട്ടാണ്. പരീക്ഷക്കിടയില്‍ ഇടവേളകള്‍ ലഭിച്ചാല്‍ ആശ്വാസകരമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിവിധ ബിഎഡ് കോളേജുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നിഷേധാത്മക സമീപനമാണ് അധികാരികളില്‍ നിന്നുണ്ടായത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top