Section

malabari-logo-mobile

നിപ സമ്പര്‍ക്ക പട്ടിക: മലപ്പുറം ജില്ലയില്‍ നിന്ന് 23 പേര്‍

HIGHLIGHTS : Nipah Contact List: 23 persons from Malappuram district

കൊണ്ടോട്ടി, ഓമാനൂര്‍, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളില്‍ വസിക്കുന്നവരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത്

മലപ്പുറം: നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 23 പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂര്‍, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളില്‍ വസിക്കുന്നവരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത്.
ജില്ലാ നിപ കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ വീടുകളില്‍ ക്വാറന്റൈന്‍ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടേണ്ടതാണ്.
നിപ സംശയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

നിപ രോഗലക്ഷണങ്ങള്‍:
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) നാല് മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ഛര്‍ദ്ദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധി ക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരോ, സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖേന വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി 7593843625 എന്ന നമ്പറില്‍ കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നത് ദിവസം വരെ വീടുകളില്‍ ക്വാറന്റൈന്‍ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടേണ്ടതാണ്.
നിപ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതുമാണ്.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍:

*ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക

* രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക

* സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക മുറികളിലേക്ക് മാറ്റി താമസിപ്പിക്കുക.

രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

സ്വയംരക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

* ലക്ഷണങ്ങള്‍ ഉള്ളവരെയും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

* എന്‍-95 മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പി.പി.ഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

* കൈകള്‍ സോപ്പുപയോഗിച്ച് 40-60 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.

* അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍ (സാനിറ്റൈസര്‍) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്.

* ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

* സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റു പുനരുപയോഗ സാധനങ്ങളും കൃത്യമായി അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക

* വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ പുഴുങ്ങി അലക്കി ഉണക്കിയതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

* മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി എന്‍ 95 മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക

* കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 40-60 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

* പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ഛര്‍ദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്

* ലക്ഷണങ്ങള്‍ ഉള്ളവരെ പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

* രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും രോഗബാധിതരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക

* രോഗിയെ പരിചരിക്കുന്നവര്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്

* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

* നിപ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബാംഗങ്ങളുമായി പൊതുജനങ്ങളുമായി ഉള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതുമാണ്.

* നിലത്ത് വീണു കിടക്കുന്നതും പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും പഴങ്ങള്‍ ഉപയോഗിക്കരുത്

* വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്

* വവ്വാലുകള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ പോവരുത്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!