നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു, അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനില്‍

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനില്‍ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചില്‍. സംഭവത്തില്‍ പ്രതികളായ ഭവിന്‍ (25) , അനീഷ (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവിവാഹിതരായ ഇവര്‍ അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസമെന്നും , ഈ ബന്ധത്തില്‍ ജനിച്ച കുട്ടികളെയാണ് കുഴിച്ചുമൂടിയതെന്നും വ്യക്തമായിട്ടുണ്ട്.

2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇവര്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് യുവതി രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. 2021 ല്‍ അനീഷയുടെ വീട്ടിലെ ബാത്ത്‌റൂമില്‍ വച്ചാണ് ആദ്യത്തെ പ്രസവം നടക്കുന്നത്. പ്രസവത്തില്‍ കുട്ടി മരിക്കുകയും തുടര്‍ന്ന് അനീഷ തന്നെ പറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ച് ഇടുകയും 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികള്‍ ഭവിന് കൈമാറുകയും ചെയ്തു.

പിന്നീട് അനീഷ രണ്ടാമതും വീട്ടിലെ റൂമില്‍ വെച്ച് പ്രസവിച്ച കുട്ടി മരിക്കുകയും മൃതദേഹം ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു. ഇയാള്‍ കുട്ടിയെ തന്റെ വീടിന്റെ പുറകില്‍ രഹസ്യമായി കുഴിച്ച് മൂടി.ഈ കുട്ടികളുടെ അസ്ഥികളാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ഫോറന്‍സിക് സര്‍ജന്‍ സ്റ്റേഷനില്‍ എത്തി അസ്ഥികള്‍ പരിശോധിക്കും. സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഫോറന്‍സിക് പരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുട്ടികളുടെ മരണം കൊലപാതകമാണോ എന്നതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top