വിസ്മയ കേസില്‍ പുതിയ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

കൊല്ലം: വിസ്മയ കേസില്‍ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് ഇന്ന് സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കിയത്. കുറിപ്പ് താന്‍ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.

നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോള്‍ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

 

Share news
error: Content is protected !!
Scroll to Top