HIGHLIGHTS : കോഴിക്കോട് : നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവിനും സിദ്ധനുമെതിരെ പോലീസ് കേസെടുത്തു. പിതാവ് അബൂബക്കര്‍, സിദ്ധന്‍ മുക്കം കളന്തോട് ...
കോഴിക്കോട് : നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവിനും സിദ്ധനുമെതിരെ പോലീസ് കേസെടുത്തു. പിതാവ് അബൂബക്കര്‍, സിദ്ധന്‍ മുക്കം കളന്തോട് ഹൈദ്രോസ് അലി തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു.
അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബൂബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ മുലപ്പാല്‍ നല്‍ക്കാന്‍ വിസമ്മതിച്ചത്. അഞ്ച് ബാങ്ക് വിളിക്ക് ശേഷം മാത്രം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ഇയാള്‍ നിര്‍ബന്ധം പിടിക്കുകയും കുഞ്ഞിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പിതാവ് ഓമശ്ശേരി സ്വദേശി ചക്കാനകണ്ടി അബൂബക്കര്‍ (32), മാതാവ് ഹഫ്സത്ത് (23) എന്നിവര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി നഴ്സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസടുത്തത് . അതിനിടെ, കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മുക്കം ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിലാണ് അന്ധവിശ്വാസത്തിന്‍െറ പേരില്‍ പിതാവ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം നടന്നത്.സിദ്ധന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.