നഗരസഭ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; ചെമ്മാട് ടൗണിലെ കംഫര്‍ട്ട് സ്റ്റേഷന്‍ സ്മൃതിയടഞ്ഞു

തിരൂരങ്ങാടി: ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ ചെമ്മാട് ടൗണില്‍ സ്ഥാപിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ സ്മൃതിയടഞ്ഞു. നഗരസഭ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലമാണ് മൊഡ്യൂലാര്‍ ടോയ്ലറ്റ് ഉപയോഗശൂന്യമാി നശിക്കുന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കും വപരാതികള്‍ക്കുമൊടുവില്‍ കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്ത് ആറ് ലക്ഷം രൂപ ചെലവിലാണ് മോഡ്യൂളാര്‍ ടോയ്ലറ്റ് സ്ഥാപിച്ചത്. മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു നിര്‍മ്മാണം. സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയാണ് ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്.

ചെമ്മാട് ടൗണില്‍ ബസ് സ്റ്റാന്റിന് മുമ്പിലായി നഗരസഭയുടെ അതീനതയിലുള്ള സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നത്. ആറ് ലക്ഷം രൂപ ചെലവില്‍ നല്ല ടോയ്ലറ്റ് ബ്ലോക്ക് തന്നെ നിര്‍മ്മിക്കാമെന്നിരിക്കെ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മൊഡ്യൂളാര്‍ ടോയ്ലറ്റ് തന്നെ സ്ഥാപിച്ചത്. നിര്‍മ്മാണ സമയത്തും ഉദ്ഘാടന വേളയിലും നഗരസഭ അധികൃതര്‍ അത് പ്രത്യേകം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഭരണ സമിതി വരികയും കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തതോടെ ടോയ്ലറ്റിന്റെ ഉപയോഗം നിലച്ചു. മാറ്റി സ്ഥാപിക്കേണ്ട നഗരസഭ ആരോഗ്യ വകുപ്പ് ഇത് കണ്ടമട്ടും നടിക്കുന്നില്ല.

തിരൂരങ്ങാടി താലൂക്ക് ആസ്ഥാനവും പ്രധാന പട്ടണവുമായ ചെമ്മാട് വ്യാപാരത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം നിരവധി പേരാണ് എത്താറുള്ളത്. പലപ്പോഴും സ്ത്രീകളടക്കമുള്ളവര്‍ക്ക് ടോയ്ലറ്റ് ഉപയോഗത്തിന് മറ്റു സ്ഥലങ്ങളില്ലാത്ത അവസ്ഥയാണ്. ഇത് കാരണം പലരും പ്രയാസപ്പെടാറുണ്ട്. ഇവര്‍ക്കെല്ലാം വലിയ ആശ്വാസമായിരുന്ന കംഫര്‍ട്ട് സ്റ്റേഷനാണ് ഇന്ന് മണ്ണടഞ്ഞ് നശിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റിവെച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ കാര്യത്തില്‍ നിന്ന് പോലും മുഖംതിരിക്കുന്ന നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

 

Share news
error: Content is protected !!
Scroll to Top