നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ അറസ്റ്റില്‍

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ അറസ്റ്റില്‍. പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. .

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന്, ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്ത് പരിശോധിക്കണമെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദേശം നല്‍കിയിരുന്നില്ല. പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കരാറുകാര്‍ പറയുന്നു. അതേസമയം വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തില്‍ കോളേജിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മര്‍ത്തോമ കോളേജ് അധികൃതര്‍. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് എന്‍ടിഎക്ക് കത്തയച്ചത് പരിശോധിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ചതായാണ് പരാതി ഉയര്‍ന്നത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാകേന്ദ്രത്തില്‍ ശൂരനാട് സ്വദേശിനിക്കാണ് ഈ അനുഭവം. തുടര്‍ന്ന് റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ ചടയമംഗലം പോലീസ് കേസെടുക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top