Section

malabari-logo-mobile

നന്നമ്പ്രയില്‍ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതികള്‍ നോക്കുകുത്തി: കുടിക്കേങ്ങല്‍ പ്രദേശം കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു

HIGHLIGHTS : തിരൂരങ്ങാടി: നിര്‍മ്മാണത്തിലെ അശാസ്ത്രീയതമൂലം ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ള പദ്ധതികള്‍ വൃഥാവിലായി. ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. നന്നമ്പ...

തിരൂരങ്ങാടി: നിര്‍മ്മാണത്തിലെ അശാസ്ത്രീയതമൂലം ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ള പദ്ധതികള്‍ വൃഥാവിലായി. ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂര്‍ കുടിക്കേങ്ങല്‍ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളാണ് വെള്ളത്തിന് കഷ്ടപ്പെടുന്നത്. ജനങളുടെ ആവശ്യം പരിഗണിച്ച് കുണ്ടൂരിലെ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കുന്ന വെള്ളമാണ് ഈപ്രദേശത്തുകാരുടെ ഏക ആശ്രയം.

കുണ്ടൂരിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ വേനല്‍ ആരംഭിക്കുന്നതോടെതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. ഇവിടുത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് തൂര്‍പ്പില്‍ താഴത്ത് രണ്ടു പതിറ്റാണ്ടു മുമ്പ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന രേണുകയുടെ ശ്രമഫലമായി പദ്ധതി കൊണ്ടുവന്നിരുന്നു. കിണറിനുപുറമെ ,വൈദ്യുതീകരിച്ച പമ്പ് ഹൌസ് നിര്‍മ്മിച്ച് വലിയ മോട്ടോറും, ഇതില്‍നിന്നും വെള്ളം സംഭരിക്കുന്നതിന് കുടിക്കേങ്ങല്‍ ടാങ്കും സ്ഥാപിച്ചു. നിര്‍മ്മാണകമ്മറ്റിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവന്നതോടെ പദ്ധതി പാതിവഴിയില്‍ നിലച്ചു. ഒരു ദിവസംപോലും വെള്ളം പമ്പ് ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മരങ്ങള്‍ വളര്‍ന്ന് പമ്പ് ഹൌസ് തകരുകയും, മോട്ടോറും അനുബന്ധ സാമഗ്രികളും നശിക്കുകയും കുടിക്കേങ്ങല്‍ സ്ഥാപിച്ച ടാങ്ക് പിന്നീട് സ്ഥലഉടമ പൊളിച്ച് നീക്കുകയും ചെയ്തു. ഈകിണറില്‍ ഇപ്പോഴും വെള്ളം സുലഭമാണ്. ഇതിനുപുറമെ കുടിക്കേങ്ങല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാപഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചത്. നിലവിലെ പഞ്ചായത്ത് അംഗം കണ്‍വീനറായാണ് പദ്ധതിക്ക് നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കുണ്ടൂര്‍ ആശാരി താഴത്ത് നാലുലക്ഷം രൂപ ചിലവില്‍ കിണര്‍ നിര്‍മ്മിക്കുകയും ചെയ്തു.എന്നാല്‍ വര്‍ഷങ്ങള്‍ പലത് കടന്നുപോയിട്ടും കിണറില്‍ വെള്ളം സംഭരിക്കാനോ, പദ്ധതിയുടെ തുടര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനോ സാധിച്ചില്ല.

sameeksha-malabarinews

കുണ്ടൂര്‍ തോടിന് ഏതാനും വാരയകലെ വയലില്‍ നിര്‍മ്മിച്ച ഈ കിണറിന് തൊട്ടടുത്തുള്ള കുളം ജലസമൃദ്ധമാണ്. എന്നാല്‍ പത്ത് മീറ്ററോളം ചുറ്റളവില്‍ നിര്‍മ്മിച്ച കിണറില്‍ വെള്ളമില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം ലഭിക്കാത്തതിന് കാരണം. പത്തുമീറ്ററോളം താഴ്ചയില്‍ കോണ്‍ക്രീറ്റ് റിംഗോടെ നിര്‍മ്മിച്ച കിണറിലേക്ക് ഉറവ ലഭിക്കുന്നതിന് താഴെവരെ ഒരുദ്വാരം പോലുമില്ല. റിംഗ് നിര്‍മ്മിക്കാന്‍ നെല്ലിപ്പടി തയ്യാറാക്കുമ്പോള്‍ കിണറിനകത്ത് വെച്ചതാണത്രേ കോണ്‍ക്രീറ്റ് ഒരുക്കിയിരുന്നത്. ഈ കോണ്‍ക്രീറ്റ് കിണറിനകത്ത് ഉറച്ചുപോയതിനാല്‍ താഴെ നിന്നുള്ള ഉറവയും തടസ്സപ്പെടുകയായിരുന്നു.. ഇതോടെ നാട്ടുകാര്‍ ഏറെ കൊട്ടിഘോഷിച്ച ഈ പദ്ധതി പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. രണ്ടുലക്ഷം രൂപയില്‍ കിണറിനകത്തെ കോണ്‍ക്രീറ്റ് തകര്‍ത്ത് വെള്ളം ലഭ്യമാക്കാമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയെങ്കിലും കമ്മറ്റി താല്‍പര്യമെടുത്തില്ലത്രെ. പദ്ധതികളുടെ പേരില്‍ വന്‍ അഴിമതി നടന്നതായും പരക്കെ ആക്ഷേപമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!