പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കൊലപാതകം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

മംഗളൂരു: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊല. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സംശയം.
കൊല്ലപ്പെട്ട യുവാവ് മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് കര്‍ണാടക പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടു. കുറേനാള്‍ മുമ്പ് വീടുവിട്ടു പോയ വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ പുല്‍പ്പള്ളി സ്വദേശിയുടെ ബന്ധുക്കള്‍ മംഗളൂരുവിലേക്ക് തിരിച്ചു.

സംഭവത്തില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top