മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് കോടതി

ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.

കേസില്‍ ഒന്നാം പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് തഹാവൂര്‍ റാണയുമായി മുഴുവന്‍ ഓപ്പറേഷനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. ഹെഡ്ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങള്‍ എന്‍ഐഎ, കോടതിയില്‍ നല്കി. എന്നാല്‍ എന്‍ഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയില്‍ വിട്ടത്. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ജിത് സിങ് ആണ് വാദം കേട്ടത്. കസ്റ്റഡി കാലയളവില്‍ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണ(64) യുമായുള്ള വിമാനം ഇന്ത്യയിലെത്തിയത്. റാണയെ ദില്ലിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ എന്‍ഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരികയുള്ളൂ. റാണയെ ഇന്ത്യയില്‍ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതില്‍ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top