അമ്മയെയും കുഞ്ഞിനേയും വാഹനമിടിച്ച് വഴിയില്‍ ഇറക്കിവിട്ട സംഭവം: കര്‍ശന നടപടിയെടുക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അമ്മയേയും കുഞ്ഞിനേയും വാഹനമിടിച്ച ശേഷം ആശുപുത്രിയില്‍ എത്തിക്കാതെ വഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വാഹന അപകടത്തില്‍ പെട്ട അമ്മയെയും പിഞ്ചു കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം വഴിയില്‍ ഇറക്കി വിട്ട സംഭവം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്ന് ആരുഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും കര്‍ശന നടപടി എടുക്കുവാന്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ സജി മാത്യുവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനില്‍ വരുത്തുരുതെന്ന മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോയി മൊഴി എടുത്തു.

ഗാന്ധിനഗര്‍ സ്വദേശിയായ രേഷ്മയും രണ്ടര വയസുള്ള മകന്‍ ആരുഷും സഞ്ചരിച്ച സ്‌കൂട്ടറിനെ തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരത്ത് വച്ച് ഡിസംബര്‍ 28നാണ് വാഹനം ഇടിച്ചിട്ടത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ആരുഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ച മന്ത്രി വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കും എന്നുറപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top