മോറിസ് കോയിന്‍ തട്ടിപ്പ്: 3 പേര്‍ പിടിയില്‍

മലപ്പുറം: മോറിസ് കോയിന്റെ പേരില്‍ 1200 കോടി രൂപയുടെ തട്ടിപ്പുനടത്തിയ 3 പേരെ മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റു ചെയ്തു. പുക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പിടഞ്ഞാറെക്കര അരയച്ചന്റെ പുരക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരാണ് പിടിയിലായത്. മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.

കേസിലെ മുഖ്യപ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (39) വിദേശത്താണ്. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കേസില്‍ ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സരോജിനി റോഡില്‍ ജുനിയര്‍ കെ ജോഷി (40) എന്നയാളെ മലപ്പുറം ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ പദ്ധതിയെന്ന പേരില്‍ ആളുകളെ ചേര്‍ത്ത് പണംതട്ടിയെന്നാണ് കേസ്. മലപ്പുറം ജില്ലയിലെ പുക്കോട്ടുംപാടം കേന്ദ്രീകരിച്ചു തട്ടിപ്പില്‍ വടക്കന്‍ കേരളത്തിലെ നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വാഹനങ്ങളടക്കം സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top