Section

malabari-logo-mobile

പൊരുതി വീണ് മൊറോക്കോ; ഫ്രാന്‍സ് ഫൈനലില്‍

HIGHLIGHTS : Morocco lost the fight; France in the final

ദോഹ: മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെര്‍ണാണ്ടസും കോലോ മഔനിയും ഗോളുകള്‍ നേടി. ഒരു ആഫ്രിക്കന്‍ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.

ലോകകപ്പില്‍ ഒരു ഓണ്‍ ഗോള്‍ അല്ലാതെ മറ്റൊരു ഗോള്‍ പോലും വഴങ്ങാതെ പാറ പോലെ ഉറച്ചു നിന്ന മെറോക്കന്‍ പ്രതിരോധത്തെ തകര്‍ത്തു കൊണ്ടാണ് ഫ്രാന്‍സ് തുടങ്ങിയത്. റാഫേല്‍ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോള്‍ മൊറോക്കന്‍ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാന്‍ പന്ത് എംബാപ്പെയിലേക്ക് നല്‍കി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെര്‍ണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങള്‍ മൊറോക്കന്‍ ആവനാഴിയില്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാന്‍ ഉള്‍പ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.

sameeksha-malabarinews

പ്രതിരോധത്തില്‍ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 19-ാം മിനിറ്റില്‍ പരിക്ക് വലച്ച നായകന്‍ സയസ്സിനെ മൊറോക്കോയ്ക്ക് പിന്‍വലിക്കേണ്ടി വന്നത് ആഫ്രിക്കന്‍ സംഘത്തിന് തിരിച്ചടിയായി. 35-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പേസിന് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം മത്സരത്തില്‍ ആദ്യമായി വിയര്‍ത്തു.

രണ്ടാം പകുതിയില്‍ കളത്തില്‍ ഗോളാണ് ലക്ഷ്യമെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു കണ്ടത്. . ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാന്‍ ആഫ്രിക്കന്‍ വീര്യത്തിന് സാധിച്ചു. യൂറോപ്പിന്റെ വമ്പിനെ മികച്ച പാസിംഗ് ഗെയിമിലൂടെ ചോദ്യം ചെയ്യുകയായിരുന്നു മൊറോക്കോ. സിയെച്ചും ബൗഫലും ഹക്കീമിയും ചുവപ്പന്‍ കുപ്പായത്തില്‍ പാറിക്കളിച്ചു. ജിറൂദിനെ പിന്‍വലിച്ച് മാര്‍ക്കസ് തുറാമിനെ ദെഷാംസ് എത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിര അതിവേഗക്കാരെ കൊണ്ട് നിറഞ്ഞു.

79-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാന്‍സിന്റെ ജയമുറപ്പിച്ചു. ബോക്‌സിനുള്ളില്‍ വച്ച് തുറാം നല്‍കിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കന്‍ താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി. പക്ഷേ, തക്കം പാര്‍ത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇന്‍ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!