വൈറ്റ് ഹൗസില്‍ മോദി-ട്രംപ് കൂടിക്കാഴ്ച

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യും അമേരിക്കയും ഇരട്ടി വേഗത്തില്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. മോദി അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയും അമേരിക്കയില്‍ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചര്‍ച്ചയ്‌ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ട്രംപുമായുള്ള ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളഅള ബ്ലെയര്‍ ഹൗസില്‍ വെച്ച് ഇലോണ്‍ മസ്‌കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ സ്റ്റാര്‍ലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ബംഗ്ലാദേശിലെ പ്രതിസന്ധിയില്‍ അമേരിക്ക ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ ട്രംപ് പ്രശ്‌ന പരിഹാരത്തിനായി വിഷയം മോദിക്ക് വിടുകയാണെന്നും പറഞ്ഞു. റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ പരിഹാരം കണ്ടെത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ – യുക്രൈന്‍ യുദ്ധ വിഷയത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് പറഞ്ഞതായും മോദി മാധ്യമങ്ങളോട് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top