കോഴിക്കോട്:ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. 51 പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് വരാനുണ്ട്.
നിപ സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പർക്കത്തിലായ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ കണ്ടെയിൻമെൻറ് സോണുകളിലായി 22208 വീടുകൾ സന്ദർശിച്ചു. നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയുമായും വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പത് വയസ്സുകാരന്റെ മാതാവുമായും വീഡിയോ കോളിലൂടെ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘത്തിന്റെ നിർദേശങ്ങളും പരിഗണിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 19 കോർ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും മറ്റ് വകുപ്പുകളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനും ഉത്തരവ് ലംഘിച്ച് പരിപാടി നടത്തിയതിനും ഓരോ കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലുള്ള രോഗിയുടെ ചികിത്സാ ചെലവ് നൽകേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇത് രോഗിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവ് ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




