മലയാള സർവകലാശാലയിൽ ബിരുദ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു 

മലയാള സർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സിൻ്റെ (എഫ്.വൈ.യു.ജി.പി) ഭാഗമായി ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ബിരുദപഠന കേന്ദ്രം ‘ തരംഗിണി’യുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. 

മലയാള ഭാഷ പരിപോഷണത്തിന് മാത്രമല്ല, സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതും കൂടി മലയാള സർവകലാശാല ലക്ഷ്യം വെയ്ക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഡിഗ്രി കരിക്കുലത്തിന് മികച്ച ഫ്രെയിംവർക്കായാണ് നാലു വർഷ ബിരുദം കൊണ്ടുവന്നത്. ക്ലാസുകളിൽ സംവാദാത്മകമായ അന്തരീക്ഷം വളരണം. അതിന് ഭാവനാശേഷിയുള്ള അധ്യാപകരും അനിവാര്യമാണ്. സ്വന്തം ഭാഷയിലും ഇതരഭാഷയിലും പ്രാവീണ്യമുള്ള സമൂഹം വളരണം. മലയാളത്തെ ഇകഴ്ത്തുന്ന മലയാളിയുടെ സ്വഭാവം മാറണം – മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാള സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിനായി പരിശ്രമം തുടരുമെന്നും മന്ത്രി മന്ത്രി ഉറപ്പു നൽകി.

വൈസ് ചാൻസലർ ഡോ. സി.ആർ പ്രസാദ് അധ്യക്ഷനായി. പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി

2515 സ്ക്വയർ ഫീറ്റിൽ മൂന്ന് ക്ലാസ് മുറികൾ, വരാന്ത, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി എന്നീ സൗകര്യങ്ങളോടെ 90 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. ഭിന്നശേഷി സൗഹൃദമായാണ് പഠന കേന്ദ്രം നിർമിച്ചിരിക്കുന്നത്. 

സർവകലാശാലയിൽ നടന്ന പരിപാടിയിൽ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. സക്കീന, വാർഡ് മെമ്പർ അജിനി, സർവകലാശാല രജിസ്ട്രാർ ഇൻചാർജ് കെ.എം. ഭരതൻ, മലയാള സർവകലാശാല നിർവാഹക സമിതിയംഗങ്ങളായ ഡോ. അശോക് എ. ഡിക്രൂസ്, എസ്. രോഹിത്, ഐ.ക്യു.എ.എസി. ഡയറക്ടർ കെ.എം. അനിൽ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത്,സർവകലാശാല എൻജിനീയർ കെ.ടി. അനിൽദാസ്, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി എൻ. അഭിനവ്, വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ തമീം റഹ്മാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top