കോഴിക്കോട് വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു

കോഴിക്കോട്:വഴിയോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്താന്‍ കോഴിക്കോട് കോര്‍പറേഷന്‍ ആവിഷ്‌കരിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ 1,952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ 2,812 വഴിയോര കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവര്‍ക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തി നേരിട്ട് ഫോട്ടോ എടുത്ത് വിവരശേഖരണം നടത്തിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയത്. അര്‍ഹരായ മുഴുവന്‍ കച്ചവടക്കാര്‍ക്കും വെന്റിങ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചുവരികയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം വിവിധ സമയങ്ങളില്‍ വഴിയോര കച്ചവടക്കാരുടെ സര്‍വെ കോര്‍പറേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. 1,627 വഴിയോര കച്ചവടക്കാര്‍ക്കാണ് 2017ല്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത്.

കോഴിക്കോട് ബീച്ചില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിങ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 90 വഴിയോര കച്ചവടക്കാര്‍ക്കാണ് ഇവിടെ സൗകര്യങ്ങളൊരുക്കുന്നത്. ഒരേ മാതൃകയിലുള്ള 90 ഉന്തുവണ്ടികളാണ് സോണില്‍ പ്രവര്‍ത്തിക്കുക. 3.44 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി. ദിവാകരന്‍, പി.കെ നാസര്‍, പി.സി രാജന്‍, സി. രേഖ, ഡോ. എസ് ജയശ്രീ, സെക്രട്ടറി കെ.യു ബിനി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top