അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെ ജാഗ്രതരായിരിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നരബലി പോലുള്ള അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പുരാവസ്തു, പുരാരേഖാ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വക്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളേയും തിരിച്ചറിഞ്ഞ് പ്രതിരോധം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. സാമൂഹിക പരിഷ്‌ക്കരണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ചട്ടമ്പി സ്വാമികളുടേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘അസാമാന്യമായ സര്‍ഗാത്മകതയുടെ ഉറവിടമായിരുന്നു അദ്ദേഹം. ഒരു ഹിന്ദു സന്യാസിയായ അദ്ദേഹം ക്രിസ്തു മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു. മതപരമായ അനാചാരങ്ങളുടെ അന്ത:സ്സാരശൂന്യത തന്റെ കൃതികളിലൂടെ സ്വാമികള്‍ വെളിപ്പെടുത്തി,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്‌മണര്‍ക്ക് മാത്രം വേദ പഠനം സാധ്യമായ കാലത്ത് അവര്‍ണ ജാതിയില്‍ പിറന്ന് വേദങ്ങള്‍ ആഴത്തില്‍ പഠിച്ച് വേദാന്തദര്‍ശനം അവതരിപ്പിച്ച മഹാനായിരുന്നു ചട്ടമ്പി സ്വാമികള്‍.

യുക്തിയാണ് പ്രധാനം എന്ന് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു സ്വാമികളെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച പുരാരേഖാ വകുപ്പ് എഡിറ്റോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ചൂണ്ടിക്കാട്ടി. വലിയ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പാശ്ചാത്യ ദര്‍ശനം, ഇസ്ലാം, ക്രൈസ്തവ മതങ്ങളിലുള്ള ആഴത്തിലുള്ള ജ്ഞാനം എന്നിവ നേടിയ സ്വാമികള്‍ യുക്തിപരമായി സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്തു.

കൗണ്‍സിലര്‍ ശരണ്യ എസ്.എസ് അധ്യക്ഷത വഹിച്ചു. പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള, കേരള സാക്ഷരതാ മിഷന്‍ സെക്രട്ടറി പ്രൊഫ. എ ജി ഒലീന തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top