അഴിമതിക്കാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി കെ രാജന്‍

കോഴിക്കോട്:റവന്യൂ വകുപ്പില്‍ അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കൈക്കൂലി കേസുകളില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന റവന്യൂ മേഖലാതല അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സര്‍വ്വീസ് ചട്ടങ്ങളില്‍ ഉള്‍പ്പെടെ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

തരംമാറ്റ പെര്‍ഫോമയിലെ അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ആവശ്യമായ പരിഷ്‌കരണം കൊണ്ട് വരും. ആവശ്യമായ വിവരങ്ങള്‍ മാത്രമേ ഇതില്‍ തേടേണ്ടതുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വില്ലേജ് ഓഫീസുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാറര്‍മാരുടെ നേതൃത്വത്തില്‍ അപ്രഖ്യാപിത പരിശോധനകള്‍ വ്യാപകമാക്കും. നൂറില്‍ കൂടുതല്‍ പരാതികള്‍ ഉള്ള വില്ലേജുകളില്‍ ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം നേരിട്ട് സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വില്ലേജ് ഓഫീസുകളിലെ അച്ചടക്കം, പട്ടയം, തരംമാറ്റം, ഡിജിറ്റല്‍ സര്‍വ്വേ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും.

തരം മാറ്റല്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ക്ക് ഏജന്റുമാരെ ആശ്രയിക്കുന്ന സ്ഥിതി പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് തടയിടുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികവിദ്യയില്‍ പ്രത്യേക പരിശീലനം നല്‍കും. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ട് നോഡല്‍ ഓഫീസര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ മാസ്റ്റര്‍ ട്രെയിനിംഗ് നടകും. പരിശീലനം ലഭിക്കുന്ന മാസ്റ്റര്‍ ട്രയിനര്‍മാര്‍ ജില്ലയിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന സംവിധാനം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top