എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിടാന്‍ നടപടിയുമായി കേരള സര്‍വകലാശാല

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തില്‍ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാന്‍സിലര്‍ക്ക് അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

അതേസമയം സര്‍വകലാശാലയിലെ പരീക്ഷകളുടെ മൂല്യനിര്‍ണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് മാര്‍ക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.

ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തില്‍ നടത്തിയ പുനഃപരീക്ഷ പൂര്‍ത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാര്‍ത്ഥികളില്‍ 65 പേരും പരീക്ഷയ്‌ക്കെത്തി. 2022-2024 എംബിഎ ഫിനാന്‍സ് ബാച്ചിലെ പ്രൊജക്ട് ഫിനാന്‍സ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിര്‍ണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്നലെ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top