തിരുവനന്തപുരം: ആരോപണങ്ങളിലുറച്ച് മാത്യു കുഴല്‍നാടന്‍. താന്‍ പറഞ്ഞത് കള്ളം ആണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ സ്ഥാപനമായ ഹെക്‌സാ ലോജികിന്റെ ,വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു. പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. കമ്പനിയുടെ മൂന്ന് കൺസൾട്ടേന്റുമാരിൽ ഒരാളാണ് ജെയ്‌ക് ബാലകുമാറെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഗള്‍ഫ് സന്ദര്‍ശനത്തിനിടെ നയതന്ത്ര ചാനല്‍ വഴി ബാഗ് കേരളത്തില്‍ നിന്ന് കൊണ്ടുപോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യങ്ങള്‍ക്കൊന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് മറന്നുവെച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി യുഎഇയില്‍ ആയിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കുവേണ്ടി എന്നുപറഞ്ഞ് ഏതെങ്കിലും ബാഗ് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? അങ്ങനെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അത് സാധാരണ റൂട്ടില്‍ അയച്ചില്ല? നയതന്ത്ര ചാനല്‍ വഴി സ്വീകരിച്ചത് അതേ ബാഗ് തന്നെയാണോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നുവെന്നാണ് ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ബാഗ് മറന്നുവെച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഉത്തരം.




