സിദ്ദിഖ് കാപ്പനെതിരായ സമാധാനലംഘന കേസിലെ നടപടികള്‍ അവസാനിപ്പിച്ചു

മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പ്രതിയായ സമാധാനലംഘനക്കേസിലെ നടപടികള്‍ അവസാനിപ്പിച്ച് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നടപടി. കാപ്പനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്.

ഹത്റാസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അടക്കം നാല് പേരെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് മുന്‍കരുതലെന്ന നിലയില്‍ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിമിനല്‍ നടപടിക്രമ പ്രകാരം എടുത്ത കേസില്‍ ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മഥുരയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാംദത്ത് രാം കേസ് നടപടികള്‍ അവസാനിപ്പിച്ചത്.

യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസുകളെന്നും, ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പന്‍ പ്രതികരിച്ചു. അതേസമയം, യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

 

Share news
error: Content is protected !!
Scroll to Top