
കോഴിക്കോട് : വിൽപ്പനയെത്തിച്ച 1.6 കിലോ ഗ്രാം കഞ്ചാവും 19.2 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായി. രണ്ടത്താണി സ്വദേശി അബ്ദുൾ നാസർ (39) ജില്ലാ ജയിൽ പരിസരത്താണ് അറസ്റ്റിലായത്. കസബ ഇൻസ്പെക്ടർ പി ജിമ്മിയുടെ നേതൃത്വത്തിലുള്ള കസബ പൊലീസും ടൗൺ അസി.കമീഷണർ പി പ്രമോദി ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പി ടികൂടിയത്.
പൊലീസ് പട്രോളിങ്ങിനിടെയാണ് അസ്വാഭാവികമായി കാർ പോകുന്നത് കണ്ടത്. കാർ പുതിയറ ജങ്ഷനിലെ ബ്ലോക്കിൽപ്പെടുകയും പൊലീസിന്റെ പിടിയിലാകുമെന്നായപ്പോൾ തിരിച്ച് ജില്ലാ ജയിൽ ഭാഗത്തേക്ക് തന്നെ വരികയുമായിരുന്നു. കസബ പൊലീസ് ജീപ്പ് വിലങ്ങനെയിട്ടാണ് പിടിച്ചത്. ഡ്രൈവർ സീറ്റിൻ്റെ പിറകുവശത്തെ രഹസ്യ അറയിൽ 20 ഗ്രാം എംഡിഎംഎയും ഡിക്കിയിലെ സ്റ്റെപ്പിനി ടയറിന്റെ അടിവശത്തായുള്ള രഹസ്യ അറയിൽ 1.633 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. പിടി ച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ ഒരു ലക്ഷം രൂപയും എംഡിഎംഎക്ക് നാല് ലക്ഷത്തോളവും വില വരും.
ബംഗളൂരുവിൽനിന്ന് മൊത്തമായി മയക്കുമരുന്ന് കൊണ്ടുവന്ന് ചില്ലറവിൽപ്പന നടത്തുകയായിരുന്നു പ്രതി. കസബ എസ്ഐ യു സനീഷ്, എഎസ്ഐ പി സജേഷ് കുമാർ, എസ് സിപിഒമാരായ ഷിജിത്ത്, ദീപു, അബ്ദുറഹ്മാൻ, രതീഷ്, സിറ്റി ക്രൈം സ്ക്വാഡിലെ എം ഷാലു, സി കെ സുജിത് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.





