
കോഴിക്കോട് : ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി ഒഴിവാക്കിനൽകാമെന്ന് വാഗ്ദാനം നൽകി വയോധികയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ രജീഷി (47)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തത്.
മേരിക്കുന്ന് സിഎച്ച് കോളനിയിൽ താമസിക്കുന്ന 72കാരി 2015ൽ വീടിന്റെ ആധാരം വച്ച് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2024ൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു.
വൺസെറ്റിൽമെന്റ്റിൽ 10 ലക്ഷം രൂപ അടച്ചാൽ ജപ്തി നടപടികൾ നിർത്തിവച്ച് വായ്പാനടപടി പൂർത്തിയാക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരി എസ്ബിഐ ബാങ്കിലുള്ള 10 ലക്ഷം രൂപ പരിചയക്കാരനായ പ്രതിയെ ഏൽപ്പിക്കുകയായിരുന്നു. പ്രതി ഇതിൽ നിന്ന് അഞ്ച് ലക്ഷം മാത്രമാണ് ബാങ്കിൽ അടച്ചത്. മുഴുവൻ പണവും ബാങ്കിൽ അടച്ചതായും ജപ്തി നടപടി ഒഴിവായതായും വയോധികയെ വിശ്വസിപ്പിക്കുകയും ചെയ്തു.
നിശ്ചിത പണം ലഭിക്കാത്തതിനാൽ ബാങ്ക് വയോധികയുടെ വിട് ജപ്‌തി ചെയ്യുകയായിരുന്നു. ജപ്തി നടപടികൾ കഴിഞ്ഞതിനു ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വയോധിക അറിഞ്ഞത്. തുടർന്ന് ചേവായൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചേവായൂർ ഇൻസ്പെക്ടർ മഹേഷ്, എസ്ഐ ഏലിയാസ്, എഎസ്ഐ രാജേഷ്, സിപിഒമാരായ വിജിനേഷ്, സഫീറ, ലിവേഷ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




