മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയേയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് പേരെയും ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനടം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ തിരുവനന്തപുരം സ്വദേശിനി ആര്യ(29) എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 26നാണ് ഇവര്‍ അരുണാചലിലേക്ക് പോയത്.

ആര്യയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ 27-ാം തീയതി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ് മരണ വാര്‍ത്ത പുറത്തുവരുന്നത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു ആര്യ. ആര്യ ജോലി ചെയ്യുന്ന സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. 27ന് ആര്യയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവിക്കും നവീനുമൊപ്പം ആര്യ അരുണാചലിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതിനാല്‍ മറ്റ് അന്വേഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആര്യയ്ക്കായി നടത്തിയ തിരച്ചിലിലാണ് മൂവരും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒന്നിച്ച് പോയതായി കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ആളുകളെ തിരിച്ചറിഞ്ഞത്. ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയാണ് മൂവരുടെയും മരണം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.സന്തോഷത്തോടെ ജീവിച്ചു. ഇനി പോകുന്നുവെന്ന് എഴുതിയ കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതായി വിവരമുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top