ചെറുകാട്‌ കൃതികളിലെ മതനിരപേക്ഷത: നിലവിലെ സാഹചര്യത്തില്‍ അനിവാര്യം-കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌

K E Nമലപ്പുറം: ചെറുകാട്‌ കൃതികളില്‍ പ്രതിഫലിക്കുന്ന മതനിരപേക്ഷ സംസ്‌ക്കാരം നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമാണെന്ന്‌ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌ പറഞ്ഞു. ചെറുകാട്‌ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ നടത്തുന്ന ചെറുകാട്‌ അനുസ്‌മരണം പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ ഗവ. കോളെജിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഭാഷ, മതം, രാജ്യാതിര്‍ത്തി എന്നിവയിലുള്ള വ്യത്യാസങ്ങളെ വിരോധമാക്കുന്നതിന്‌ പകരം ഓരോ ജനതയും സമൂഹവും വൈവിധ്യങ്ങള്‍ നിലനിര്‍ത്തി നാനാത്വത്തിന്റെ നൃത്തവേദിയാക്കാനുള്ള മാനസികാവസ്ഥ കൈവരിക്കണമെന്നും കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഐക്യപ്പെടുന്ന ഒരു ചരിത്രതലമാണ്‌ ചെറുകാടിന്റെ കൃതികള്‍ സൂചിപ്പിക്കുന്നത്‌.

ചെറുകാടിന്റെ ‘നമ്മളൊന്ന്‌’ തുടങ്ങിയ കൃതികള്‍ പുതുതലമുറ നിര്‍ബന്ധമായും വായിക്കണമെന്നും കെ.ഇ.എന്‍ പറഞ്ഞു. എഴുത്ത്‌, സമരം തന്നെയാണെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച വ്യക്തിയാണ്‌ ചെറുകാട്‌. നമ്മളെ നമ്മളല്ലാതാക്കുന്ന അവസ്ഥകളില്‍ നിവര്‍ന്ന്‌ നിന്ന്‌ ചെറുത്ത്‌ നില്‍ക്കാന്‍ ചെറുകാടിന്റെ കൃതികള്‍ പ്രേരകമാവും. നിന്ദിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ജനതയുടെ ആത്മബോധത്തിന്റെ പ്രഖ്യാപനമായ ചെറുകാട്‌ കൃതികള്‍ സ്വപ്‌നം കാണാനും പഠിപ്പിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌ത്രീത്വത്തില്‍ പുതിയ മാനങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ്‌ ചെറുകാട്‌ എന്ന്‌ അനുസ്‌മരണ പ്രഭാഷണം നടത്തിയ ഡോ. സി.പി ചിത്രഭാനു അഭിപ്രായപ്പെട്ടു. സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ നിന്ന്‌ പ്രവര്‍ത്തിക്കേണ്ടവരാണെന്നും സ്‌ത്രീയുടെ സൗന്ദര്യം ഉള്‍ക്കരുത്താണെന്നും കൃതികളിലൂടെ ചെറുകാട്‌ വ്യക്തമാക്കി. ഗ്രാമീണ വായനശാലകളിലൂടെയും ചര്‍ച്ചാ വേദികളിലൂടെയും കര്‍ഷകപ്രസ്ഥാനങ്ങളിലൂടെയും രംഗവേദികളിലൂടെയും ഒരു ജനതയില്‍ ആത്മവിശ്വാസവും അവകാശബോധവും വളര്‍ത്തുന്നതില്‍ പ്രേരകമായതാണ്‌ ചെറുകാടിന്റെ പ്രസക്തി. പുതിയ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്‌ ആത്മവിശ്വാസവും ഊര്‍ജവും നല്‍കാന്‍ ചെറുകാടിന്റെ കൃതികള്‍ പര്യാപ്‌തമാണ്‌. കവിതയെ ഉണര്‍ത്ത്‌പാട്ടാക്കി ചെറുകാട്‌ ഒരു ജനതയെ സമരസജ്ജമാക്കിയതായും ചിത്രഭാനു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top