മലപ്പുറം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നു

മലപ്പുറം രാജ്യത്ത് മെയ് മാസം മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടുകയും കോവിഡ് 19 തീവ്രമേഖലയില്‍ മലപ്പുറം ജില്ല ഉള്‍പ്പെട്ടതുമായ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് വ്യക്തമായ രേഖകളോടുകൂടിയുള്ള യാത്രകള്‍ മാത്രമെ അനുവദിക്കൂ. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കാതെയും കൂട്ടം കൂടിയും നിന്നാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടിവരും. ജില്ലയില്‍ ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ ശക്തമായി തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

അത്യാവശ്യങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും വായും മൂക്കും മറയുന്ന തരത്തിലുള്ള മാസ്‌ക്/ തൂവാല/ തുണി എന്നിവ ഉപയോഗിക്കണം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇവ ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മദ്യം, പുകയില ഉത്പന്നങ്ങള്‍, ഗുഡ്ക്ക പോലുള്ളവ വിലപ്ന നടത്താന്‍ പാടില്ല. ജോലി സ്ഥലങ്ങളില്‍ കൈകള്‍ വൃത്തിയാക്കുന്നതിനായി സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. ജോലിസ്ഥലങ്ങളിലും പൊതുയിടങ്ങളിലും കൃത്യമായ അണുനശീകരണം നടത്തണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ജില്ലാകലക്ടര്‍ മുന്നറിയിപ്പു നല്‍കി.

Share news
error: Content is protected !!
Scroll to Top