മലപ്പുറം ബസാര്‍: ഉല്‍പന്ന പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉല്‍പന്ന പ്രദര്‍ശന വിപണന മേള മലപ്പുറം ടൗണ്‍ഹാളില്‍ ആരംഭിച്ചു. മലപ്പുറം ബസാര്‍ എന്ന പേരിട്ട വിപണന മേള നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേള മാര്‍ച്ച് ഏഴിന് സമാപിക്കും. മേളയില്‍ ജില്ലാ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫുഡ് കോര്‍ട്ട്, നാടന്‍ പലഹാരങ്ങള്‍, വിവിധയിനം അച്ചാറുകള്‍, കേക്കുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ, സ്‌ക്വഷുകള്‍, ഐസ്‌ക്രീം, വീട്ടുപകരണങ്ങള്‍, ധാന്യപ്പൊടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. നാല്‍പ്പത്തിലധികം സംരംഭക സ്റ്റാളുകള്‍ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ. പ്രശാന്ത്, സി.കെ മുജീബ് റഹ്‌മാന്‍, സി.ആര്‍ സോജന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി മുഹമ്മദ് ഹനീഫ, കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കരീം എന്നിവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ് നന്ദിയും പറഞ്ഞു.

മധുരം കിനിയും സംരംഭവുമായി നാല് യുവാക്കള്‍

സ്വന്തമായൊരു ബിസിനസ്സ് എന്ന നാല് യുവാക്കളുടെ സ്വപ്നമാണ് ഫ്രൂട്ട് സ്റ്റിക്. സുഹൃത്തുക്കളായ പ്രസൂണ്‍, അസ്‌കര്‍, ഷഹല്‍, സുബിഷ തുടങ്ങിയ യുവാക്കളാണ് ഇത്തരം ഒരു സംരംഭവുമായി മുന്നോട്ട് വന്നത്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങിയ നിര്‍മ്മാണ സംരംഭമാണിത്. സിപ് അപ്പിന് എന്നും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല് വിപണിയില്‍ ഇറങ്ങുന്ന സിപ് അപ്പുകള്‍ കൃത്രിമ നിറങ്ങളും, ഗന്ധവും, രുചികളും ചേര്‍ത്താണ് ഇറങ്ങുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പൂര്‍ണ്ണമായും പ്രകൃതിദത്തമായി നിര്‍മ്മിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഫ്രൂട്ട് സ്റ്റിക്കിലുള്ളത്.

ചിക്കു, പൈനാപ്പിള്‍, കോക്കനട്ട്, ചോക്കലേറ്റ് തുടങ്ങി 4 രുചികളില്‍ ആണ് ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്. പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പഴങ്ങളുടെ സത്ത് എന്നിവ മാത്രം ഉപയോഗിച്ചാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. മേല്‍മുറി പൈത്തിനിപ്പറമ്പിലാണ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top