മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് മൂന്ന് വരെ തുടരും

മലപ്പുറം:കോവിഡ് 19 വ്യാപനം തടയുന്നതിനായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് മൂന്ന് അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തിലാണ് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 14) അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ
ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

നിരോധനാജ്ഞ: നമ്മള്‍ ശ്രദ്ധിക്കേണ്ടത്

1. ജില്ലയില്‍ ഏതെങ്കിലും സ്ഥലത്ത് അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്.

2. സ്‌കൂളുകള്‍, കോളജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, വിനോദ സഞ്ചാരങ്ങള്‍ എന്നിവ സംഘടിപ്പിക്കരുത്.

3. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഒന്നിലധികമാവുന്നത്.

4. ടൂര്‍ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കരുത്.

5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ പാടില്ല.

6. ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ പാടില്ല. പകരം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്താം. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല.

7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് അനുമതിയില്ല.

8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങില്‍ സംബന്ധിക്കുന്നത്. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.

9.’ബ്രെയ്ക് ദ ചെയിന്‍’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

10. വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top