സാക്ഷരതാമിഷന്റെ ട്രാന്‍സ് ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതി :  സ്‌കോളര്‍ഷിപ്പും അഭയവും നല്‍കും

സാക്ഷരതാമിഷന്റെ ട്രാന്‍സ്‌ജെന്‍ഡര്‍  തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും അഭയകേന്ദ്രവും ലഭിക്കും. ഷെല്‍റ്റര്‍ ഹോം കേന്ദ്രീകരിച്ച് തൊഴില്‍ പരിശീലനവും നല്‍കും. നാലാംതരം തുല്യത മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ട്രാന്‍സ്‌ജെന്‍ഡറുകളെ സൗജ്യന്യമായി പഠിപ്പിക്കുന്നതിനായി സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സമന്വയ. രാജ്യത്തു തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇത്തരത്തിലൊരു വിദ്യാഭ്യാസ പദ്ധതി ആദ്യമായാണ്.
നാലാംതരം മുതല്‍ പത്താംതരം തുല്യത വരെയുള്ള പഠിതാക്കള്‍ക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ക്ക് 1250 രൂപയും പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കും. നാലാംതരം- 6 മാസം, ഏഴാംതരം- 8മാസം, പത്താംതരം- 10 മാസം, ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ടുവര്‍ഷവുമായി 20മാസം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലാവധി. സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 28) രാവിലെ 11ന് സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തൈക്കാട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസില്‍ നിര്‍വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ആമുഖ പ്രഭാഷണം നടത്തും.
പഠിതാക്കള്‍ക്ക് പിന്തുണയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത.്  സമന്വയ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സാക്ഷരതാമിഷന്‍ സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 918 ട്രാന്‍സ് ജെന്‍ഡറുകള്‍ തുടര്‍പഠനത്തിന് സന്നദ്ധരായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 145 ട്രാന്‍സ്‌ജെന്‍ഡറുകളാണ് സാക്ഷരതാമിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളിലായി സംസ്ഥാനത്ത് പഠനം നടത്തുന്നത്.
ഒരോ തുല്യതാ കോഴ്‌സിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കുറഞ്ഞത് 10 പേര്‍ രജ്‌സിറ്റര്‍ ചെയ്ത ജില്ലകളില്‍ അവര്‍ക്കായി പ്രത്യേകം ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് അഭയകേന്ദ്രങ്ങള്‍  അനുവദിക്കും.  പത്തില്‍ താഴെ ആളുള്ള ജില്ലകളില്‍ പൊതുവായി സാക്ഷരതാമിഷന്‍ നടത്തിവരുന്ന തുല്യതാ ക്ലാസുകളിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പഠനത്തിന് അവസരം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top