പരീക്ഷണക്കാലത്തെ അതിജീവിക്കാന്‍ നിയമ വിദ്യാര്‍ത്ഥി തൂമ്പയുമായി തൊഴിലുറപ്പുകാര്‍ക്കൊപ്പം

വടകര :തൊഴിലുറപ്പ് പദ്ധതിയില്‍ യുവാക്കള്‍ കടന്നുവരുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടുന്നവരും തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്നു വരുന്നു. തീക്ഷ്ണമായ പരീക്ഷണകാലത്ത് വീടിനുള്ളിലെ അവസ്ഥയും ഓണ്‍ലൈന്‍ പഠനത്തിനുള്ള ചിലവിനും വേണ്ടിയാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 9ാം വാര്‍ഡിലെ കല്ലാമല ശ്രീ ധര്‍മ്മത്തില്‍ ബിന്ദു -സുധര്‍മന്‍ ദമ്പതികളുടെ മകള്‍ കണ്ണൂര്‍ പാലയാട് ക്യാമ്പസിലെ ഏഴാം സെമസ്റ്റര്‍ ബി. എ എല്‍. എല്‍. ബി വിദ്യാര്‍ത്ഥിനിയായ പി.കെ ശ്രീനിത്യയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് എടുത്ത് തൊഴിലിന് ഇറങ്ങിയത്.

തൊഴിലുറപ്പ് മേറ്റ് ഒ. ടി വിജിലയുടെ കീഴിലുള്ള സൈറ്റില്‍ എസ്.സി/ബി.പി.എല്‍/വിധവ/ ചെറുകിടനാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തിയിലാണ് നിയമ വിദ്യാര്‍ത്ഥി കൈക്കോട്ട് എടുത്ത് മണ്ണിലിറങ്ങിയത്. ശ്രീനിത്യയുടെ അമ്മ ബിന്ദു തൊഴിലുറപ്പ് തൊഴിലാളിയാണ്.

ശ്രീനിത്യ തൊഴില്‍ ചെയ്യുന്ന വിവരം അിറഞ്ഞ പഞ്ചായത്ത് ഭാരവാഹികളും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരും സൈറ്റില്‍ എത്തി ശ്രീനിത്യയെ അഭിനന്ദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് വി. പി ജയന്‍ നല്‍കി. അഭ്യസ്ഥരായ 5 പുരുഷന്‍മാര്‍ കഴിഞ്ഞ ദിവസം തൊഴില്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. ഉന്നത വിദ്യാസം നേടുന്ന കുട്ടികളും ഈ രംഗത്ത് കടന്നു വരുന്നു എന്നതിന് നിയമ വിദ്യാര്‍ത്ഥിയുടെ തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള കടന്നു വരവ് ദൃഷ്ടാന്തമാണ്. ഇത് അഴിയൂരില്‍ ആകെയുള്ള 2900 തൊഴിലാളികള്‍ക്ക് വലിയ ആവേശമായി.

പ്രതിദിനം 291 രൂപയാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ അനില്‍, ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് വാര്‍ഡ് മെമ്പറായ ശൂഭ മുരളീധരന്‍ , പി. പി ശ്രീധരന്‍, ഓവര്‍സിയര്‍ കെ.രഞ്ജിത്ത്, അധ്യാപകന്‍മാരായ ദീപ് രാജ്, പി.പി പ്രീജിത്ത്കുമാര്‍, സജീഷ്, സലേഷ് കുമാര്‍, റിയാസ് ,രാഹുല്‍ ശിവ എന്നിവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top