കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് യാത്രയാകുന്ന മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളിലൊന്നായ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് നിര്‍മ്മിക്കുമെന്ന് ബഹു. കായികം, വഖഫ്, ഹജ്ജ് തീര്‍ഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

പുതിയ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും ബഹു. മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. മട്ടന്നൂരില്‍ എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ കിന്‍ഫ്രയുടെ ഭൂമിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മറ്റു ജന പ്രതിനിധകള്‍ എന്നിവരോടൊപ്പം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഭൂമി കൈമാറ്റത്തിനായി വ്യവസായ വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തി ഭൂമി വിട്ടുത്തരാന്‍ തീരുമാനമായിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഏകദേശ നിര്‍മാണ ചിലവായി പ്രതീക്ഷിക്കുന്നത്.

ധാരാളം തീര്‍ഥാടകര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോവുന്നു. അവര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളില്‍ മൈനോറിറ്റി കോച്ചിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത്.

നിലവില്‍ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാമത്തെ ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാകും കേരളം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ, മട്ടന്നൂര്‍ നഗരസഭ അധ്യക്ഷന്‍ എന്‍ ഷാജിത്ത്, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ പി.പി. മുഹമ്മദ്ദ് റാഫി, പി ടി അക്ബര്‍, അസ്‌കര്‍ കോറാട് ഷംസുദ്ദീന്‍ നീലേശ്വരം, അഡ്വ. പി. മൊയ്തീന്‍കുട്ടി, ഒ വി ജാഫര്‍, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത്, പി.കെ. അസ്സയിന്‍, ജില്ലാ ട്രെയിനിംഗ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം, സുബൈര്‍ ഹാജി, എന്നിവര്‍ക്ക് പുറമെ റവന്യൂ വകുപ്പ്, എയര്‍പോര്‍ട്ട് കിന്‍ഫ്ര അധികൃതരും സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top