അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കാന്‍ നിരാഹാരമിരിക്കുമെന്ന് ദ്വീപ് ജനത

കവരത്തി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ദ്വീപ് നിവാസികള്‍. പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ഏഴിന് 12 മണിക്കൂര്‍ നിരാഹാര സമരം നടത്തുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. മറ്റ് ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സബ്കമ്മിറ്റികള്‍ രൂപീകരിക്കാനും വിഷയത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് എളമര കരീം എംപി അറിയിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും എളമരം കരീം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top