രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു.

ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാര്‍ഗങ്ങളായ മദ്യവില്‍പനയും ലോട്ടറിയും ലോക്ക്ഡൗണില്‍ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെന്‍ഷനുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

കോവിഡ് പ്രതിരോധത്തിന് ഊന്നല്‍, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികള്‍, ആരോഗ്യപ്രവര്‍ത്തകരുടെ കൂടുതല്‍ വിന്യാസമുണ്ടാകുന്ന തരത്തില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണവും പ്രതീക്ഷിക്കുന്നു. വാക്സിനുള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ രൂപയാണ്. ബജറ്റില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ആരോഗ്യ മേഖലയ്ക്കായി ജിഡിപിയുടെ ഒരു വിഹിതം മാത്രമാണ് മാറ്റിവെക്കുന്നത്. എന്നാല്‍ ഇത്തവണ നിലവില്‍ നല്‍കുന്നതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കോവിഡ്‌ കഴിഞ്ഞാലും പകര്‍ച്ച വ്യാധികളെ ഭയപ്പെടേണ്ടതുണ്ട്. ഇതിനായി വൈറോളജി മേഖലയെ കൂടുതല്‍ ശാക്തീകരിക്കണം.

 

Share news
error: Content is protected !!
Scroll to Top